വിശ്വാസികളുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഹബീബായ തിരുനബിﷺയെ സന്ദര്‍ശിക്കുക എന്നത്. അവിടുത്തെ ജീവിത കാലത്ത് നേരില്‍ കാണാന്‍ സൗഭാഗ്യമുണ്ടായവരാണ് സ്വഹാബിമാര്‍. അവരുടെ മഹത്വത്തിന്റെ കാരണവും തിരുദൂതരുടെ സാമീപ്യമാണല്ലോ.
അതിന് ഭാഗ്യം ലഭിക്കാതെ പോയ വിശ്വാസികള്‍ അവിടുന്ന് വിശ്രമിക്കുന്ന ഹുജ്‌റത്തിനടുത്ത് ചെന്ന് സിയാറത്ത് ചെയ്ത് അവിടുത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നു. അവിടുത്തെ അടുത്ത് ചെന്ന് സലാം ചൊല്ലുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ സ്വീകരിക്കുന്ന തീര്‍ഥാടന കേന്ദ്രമാണത്. തിരുനബിﷺയെ സന്ദര്‍ശിക്കുന്ന പോലെ ലോകത്ത് ഒരാളെയും സന്ദര്‍ശിക്കുന്നില്ല. വിയോഗം മുതല്‍ ഇന്നുവരെ ഒരു കാലത്തും നിലച്ചിട്ടില്ല. എന്റെ ഖബറിടം സന്ദര്‍ശിക്കുന്നവര്‍ക്ക് എന്റെ ശിപാര്‍ശ നിര്‍ബന്ധമായിക്കഴിഞ്ഞു എന്നാണ് തിരുനബിﷺയുടെ സുവിശേഷം. എന്നെ വിയോഗാനന്തരം ആരെങ്കിലും സന്ദര്‍ശിച്ചാല്‍ എന്റെ ജീവിത കാലത്ത് എന്നെ സന്ദര്‍ശിച്ചവരെ പോലെയായി എന്നും തിരുനബിﷺ പറഞ്ഞിട്ടുണ്ട്. അശ്‌റഫുല്‍ ഖല്‍ഖ് റസൂല്‍ﷺയുടെ ഖബറുശ്ശരീഫ് അവിടുന്ന് താമസിച്ചിരുന്ന ഹുജ്‌റയിലാണ് സ്ഥിതി ചെയ്യുന്നത്.
സത്യവിശ്വാസികളുടെ ആവേശവും അഭയകേന്ദ്രവും മദീനയാണ്. ആദരവായ നബിയുടെ ജീവിതത്തിനും അന്ത്യവിശ്രമത്തിനും അല്ലാഹു തിരഞ്ഞെടുത്ത പുണ്യഭൂമി. മക്കാ പ്രദേശം പോലെ മദീനാ മുനവ്വറയും വിശുദ്ധ ഹറമാണ്. നബിﷺ തങ്ങളുടെ അന്ത്യവിശ്രമ കേന്ദ്രമായതുകൊണ്ട് തന്നെ മദീനാ ശരീഫിന് പല സംരക്ഷണങ്ങളും അല്ലാഹു നല്‍കിയിട്ടുണ്ട്. ദജ്ജാല്‍ മക്കയിലും മദീനയിലും എത്തുകയില്ലെന്ന് തിരുനബിﷺ പറഞ്ഞിട്ടുണ്ട്. ഭൂമിയിലെ സ്വര്‍ഗ പൂന്തോപ്പ് എന്നാണ് ഖബ്‌റുശ്ശരീഫിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലത്തെ നബി തങ്ങള്‍ വിശേഷിപ്പിച്ചത്. മദീനയില്‍ ചെന്ന് മുത്ത് നബിﷺയെ സന്ദര്‍ശിക്കുന്നതിന് വലിയ പുണ്യവും മഹത്വവുമുണ്ട്. ആ സന്ദര്‍ശനം ആദര്‍ശപരമായും ചിന്താപരമായും അവിടുത്തോടടുപ്പിക്കുന്നതാണ്. നബിﷺ തങ്ങളാണ് നമ്മുടെ രക്ഷകനും മാതൃകയും മാര്‍ഗദര്‍ശിയും.
മദീനയോടടുത്താല്‍ മലകളും താഴ്‌വരകളും ഈന്തപ്പനതോട്ടങ്ങളും കാണാം. അപ്പോള്‍ അവിടുത്തേക്ക് അഭിവാദ്യമര്‍പ്പിക്കണം. സ്വലാത്തും സലാമും വര്‍ധിപ്പിക്കണം. അങ്ങനെ നബിയില്‍ ലയിച്ചുചേരണം. അവിടുത്തേക്ക് ഇഷ്ടമില്ലാത്തതൊന്നും പ്രത്യേകിച്ച് മദീനയില്‍ വെച്ച് ചെയ്യാന്‍ പാടില്ല. കുളിച്ച് ശുദ്ധി വരുത്തി പുതുവസ്ത്രങ്ങളണിഞ്ഞ് സുഗന്ധം പൂശി വേണം നബിﷺ തങ്ങളുടെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ മദീനാ മുനവ്വറയില്‍ പ്രവേശിക്കുന്നത്. മര്യാദയോടെയും സൗമ്യമായും പെരുമാറണം. അദബുകള്‍ പാലിക്കണം. ജീവിത കാലത്ത് നബിﷺയെ കാണാന്‍ വരുന്ന സര്‍വ മര്യാദകളും സിയാറത്ത് വേളയിലും പാലിക്കണം. അവിടുത്തെ സാമീപ്യത്തില്‍ ഉച്ചത്തില്‍ സംസാരിക്കരുതെന്ന് ഖുര്‍ആന്റെ വിലക്കുണ്ട്. അവിടുത്തെ വിയോഗ ശേഷം മദീനാ പള്ളിയില്‍ വെച്ച് രണ്ട് വ്യക്തികള്‍ ഉച്ചത്തില്‍ വര്‍ത്തമാനം പറയുന്നത് കേട്ട് ഉമര്‍(റ) ദേഷ്യപ്പെട്ട സംഭവം ഹദീസിലുണ്ട്. നബിﷺയുടെ സന്നിധിയില്‍ വെച്ച് ശബ്ദമുയര്‍ത്തിയ നിങ്ങള്‍ വിദേശികളായിപ്പോയി, അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ ശിക്ഷിക്കുമായിരുന്നുവെന്നാണ് താക്കീത് ചെയ്തത്. തിരിച്ചുപോരുമ്പോള്‍ നബിﷺയുടെ അടുത്ത് ചെന്ന് സലാം പറയുകയും ദുആ ചെയ്യുകയും വേണം. ഇനിയും തിരികെ വരാനുള്ള ആശ പ്രകടിപ്പിക്കണം. ഈ സിയാറത്ത് നബിﷺയുടെ വിശുദ്ധ ഹറമിലേക്കുള്ള അവസാന സന്ദര്‍ശനമാക്കരുതേ എന്ന പ്രാര്‍ഥനയോടെയാകണം വിടവാങ്ങല്‍.
صلي الله علي محمد .صلي الله عليه وسلم
صلي الله علي محمد .صلي الله عليه وسلم
No comments:
Post a Comment