11 January 2013

വീണ്ടും വസന്തം വന്നണഞ്ഞു

ലോക ഗുരുവിന്റെ ജന്മദിനത്തിന് സാന്നിധ്യം നല്‍കിയത് കൊണ്ടാണ് വിശുദ്ധ റബീഉല്‍ അവ്വല്‍ വിശ്വാസികളില്‍ ആവേശമുയരുന്നത്. എങ്ങനെ സന്തോഷിക്കാതിരിക്കും….?

ഹബീബെ…
സര്‍വ്വ സൃഷ്ടികള്‍ക്കും കാരുണ്യ സ്പര്‍ശമായിട്ടാണല്ലോ അവിടുന്ന് കടന്ന് വന്നത്. പിറന്ന് വീഴുമ്പോള്‍ കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്ക് ചേരാന്‍ അവിടുത്തെ പൊന്നുപ്പാക്ക് കഴിഞ്ഞില്ലല്ലോ…? എങ്കിലും മലക്കുകളുടെ സാന്നിധ്യത്തില്‍ അനുഗ്രഹീതമായ അങ്ങയുടെ തിരുപിറവിയില്‍ ലോകം എത്ര അത്ഭുതങ്ങള്‍ക്ക് സാക്ഷിയായി……. അതെ അത്ഭുതങ്ങളോടെ അവിടുത്തെ ജന്മദിനം അല്ലാഹു സൃഷ്ടികള്‍ക്ക് മുമ്പില്‍ ആഘോഷിച്ചത് ചരിത്ര ഗ്രന്ഥങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞ് തന്നു…

നബിയെ….
ചിട്ടയാര്‍ന്ന നടപടിയും സത്യസന്ധതയും സല്‍സ്വഭാവവും ശീലമാക്കിയതു കൊണ്ടാണല്ലോ അറേബ്യന്‍ ജനത “അല്‍അമീന്‍”എന്ന് അങ്ങയെ വിളിച്ചത. ആറു വയസ്സായപ്പോഴേക്കും പെന്നുമോന്റെ വളര്‍ച്ചയില്‍ ഏറെ സന്തോഷിച്ച വാല്‍സല്യ മാതാവ് അബവാഇന്റെ മണ്ണില്‍ നിന്ന് അങ്ങയെ തനിച്ചാക്കി ഇലാഹിങ്കലേക്ക് പറന്നില്ലേ… പേരമക്കള്‍ ഏറെയുണ്ടായിട്ടും തീര്‍ത്തും അനാഥനായ അങ്ങയോടായിരുന്നല്ലോ വലിയുപ്പാക്ക് കൂടുതല്‍ സ്നേഹവും താല്‍പര്യവും… എല്ലാം അങ്ങയുടെ പ്രവാചകത്വത്തെ ഉള്ളില്‍ കണ്ടുകൊണ്ടായിരുന്നു എന്ന് ചരിത്രങ്ങളില്‍ നിന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.

സത്യദൂതരേ…
പ്രശ്നങ്ങള്‍ക്ക് പരിഹാരകേന്ദ്രമായി…. പാവങ്ങള്‍ക്ക് അത്താണിയായി അനാഥകള്‍ക്ക് അഭയമായി…. മര്‍ദ്ധിതര്‍ക്ക് രക്ഷകനായി… പിറന്നമണ്ണില്‍ കഴിയുമ്പോഴും സംസ്കാര ശൂന്യമായ ജനതയുടെ ശൈലികളില്‍ തങ്ങളുടെ മനസ്സ് ഏറെ വേദനിച്ചതും ആ ദുരവസ്ഥക്ക് മാറ്റമുണ്ടാവണമെന്ന് നാഥനോട് തേടിയതും ആ ദുശ്ശീലങ്ങളില്‍ മനം മടുത്തു ഏകാന്തനായി ജബലുന്നൂറിന്റെ മുകളില്‍ ഹിറാ ഗുഹയില്‍ കഴിഞ്ഞതും ഞ ങ്ങള്‍ ഓര്‍ക്കുന്നു.

മുത്ത് നബിയെ…
40 വയസ്സ് തികഞ്ഞപ്പോള്‍ ജിബിരീലിന്റെ വരവും വലിയെരു ദൌത്യം അങ്ങയെ ഏല്‍പ്പിച്ചതും ആ ദൌത്യ നിര്‍വഹണത്തിന്റെ പൂര്‍ത്തികരണത്തിന് സാധ്യമാകുമോ എന്ന ചിന്തയും തുടര്‍ന്ന് പുതപ്പിട്ട് മൂടി ഏകഗ്രതയും ആത്മവിശ്വസവും നേടിയെടുത്തതും എല്ലാം ചരിത്രങ്ങള്‍ … അവിടെയും അങ്ങേക്ക് സാന്ത്വനത്തിന്റെയും ധൈര്യത്തിന്റെയും വാക്കുകളുമായി കടന്നുവന്ന സഹധര്‍മ്മിണി ഖദീജാബീവി(റ)യെ ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല.

യാ നബീ…..
നേര്‍മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കാനായി കുടുബത്തെ സ്വഫാ കുന്നിന്റെ താഴ്വരയില്‍ വിളിച്ച് ചേര്‍ത്തപ്പോള്‍ എത്ര സന്തോഷത്തേടെയായിരുന്നു അവരൊക്കെ വന്നുചേര്‍ന്നത്…..!

സത്യം മാത്രം പറഞ്ഞ് ശീലമുള്ള തങ്ങളുടെ വാക്ക് കോള്‍ക്കാന്‍ കാതും കൂര്‍പ്പിച്ചിരുന്ന അവരോട് “അല്ലാഹുവിനെ ആരാധിക്കുക, അവന്റെ ദൂതനായി എന്നെ അംഗീകരിക്കുക”എന്ന പ്രഖ്യാപനം നടത്തിയപ്പോള്‍ … മുഹമ്മദ് നിനക്ക് നാശം ഇതിനാണോ ഞങ്ങളെ വിളിച്ച് കൂട്ടിയത്…? എന്ന് ചോദിച്ച പിതൃസഹോദരന്‍ അബുലഹബിന് റബ്ബ് സര്‍വ്വനാശവും വരുത്തിയില്ലേ…..

യാസയ്യിദനാ……
തുടര്‍ന്നങ്ങോട്ട് പ്രബോധന വീഥിയില്‍ അങ്ങ് സഹിച്ച ത്യാഗങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. അമ്മാവന്മാരില്‍ നിന്ന് സഹായം പ്രതീക്ഷിച്ച് ത്വാഇഫിലേക്ക് പോയ അങ്ങയെ ആ നാട്ടിലെ പിള്ളേരെ കൊണ്ട് കല്ലെറിയിച്ചും കൂവി വിളിപ്പിച്ചും ബുദ്ധിമുട്ടിച്ചിട്ടും അവരെ നശിപ്പിക്കനായി ജിബിരീല്‍ വന്നപ്പോഴും പാടില്ല… അവര്‍ നന്നാവട്ടെ… എന്നാശിച്ച അങ്ങയുടെ വിശാല മനസ്സ് മറ്റൊരാളിലും ഞങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. തങ്ങളെ… അംഗുലീപരിമിതമായ ശിഷ്യരേയും കൊണ്ട് ദാറുല്‍അര്‍ഖമില്‍ കഴിച്ചു കൂട്ടിയ ആ നാളുകള്‍ എങ്ങനെയാണ് അങ്ങയെ സ്നേഹിക്കുന്നവര്‍ മറക്കുക…?!

യാറസൂലല്ലാഹ്……
പിറന്ന നാടും വീടും വിട്ടു ഇലാഹിന്റെ കല്‍പ്പന പ്രകാരം അനിവാര്യമായ പലയനം (ഹിജ്റഃ) നടത്തിയ അങ്ങയെ പിന്തുടര്‍ന്ന ശത്രുക്കള്‍ …അവര്‍ എത്ര ക്രൂരര്‍ … മനസ്സ് മരവിച്ച ആ സംഘത്തില്‍ നിന്നും മറതേടി ഇടത്താവളമായി അങ്ങും സന്തത സഹചാരി സിദ്ധീഖ്(റ)ഉം കയറിയിരുന്ന “സൌര്‍ഗുഹ” എത്ര പരിശുദ്ധമാണ്. ആ അന്ധകന്മാരുടെ ശ്രദ്ധ തെറ്റിക്കാന്‍ വേണ്ടി ഗുഹാമുഖത്ത് മൂട്ടയിട്ട് അടയിരുന്ന മാടപ്രാവും തന്നാല്‍ ആവുംവിധം അങ്ങയെ രക്ഷിക്കാന്‍ വേണ്ടി വല നെയ്ത ചിലന്തിയും വരെ എന്നും സ്മരിക്കപ്പെടുന്നു.

മലമടക്കുകളും മണല്‍ പരപ്പുകളും താണ്ടിസനിയ്യത്തുല്‍ വിദാഇലൂടെ യസ്രിബിലേക്ക് കടന്നു ചെന്ന നിങ്ങളെ എതിരേറ്റ് പാടിയ ത്വലഅല്‍ ബദ്റു…..ന്റെ വരികള്‍ ഇന്നും അവിടുത്തെ സ്നേഹിക്കുന്ന വിശ്വാസികളുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുകയാണ്. ശേഷമുള്ള പത്ത് വര്‍ഷത്തെ ജീവിതം എത്ര മധുരതരമായിരുന്നു. അകന്നു നിന്ന മനസ്സുകളെ കോര്‍ത്തിണക്കിയും അരുതായ്മകളില്‍ കഴിഞ്ഞുകൂടുന്നവരെ നന്മയുടെ തീരത്തേക്ക് കൈപ്പിടിച്ചു കൊണ്ടുവന്നും അഗതികള്‍ക്കും അശരണര്‍ക്കും സാന്ത്വനത്തിന്റെ സ്പര്‍ശമായി മാറിയും കഴിഞ്ഞുകൂടിയ ആ ചരിത്രങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ മനസ്സ് ആവേശത്തിമര്‍പ്പിലാവുകയാണ്.

കാരുണ്യ പ്രവാചകരെ……..
ഉണ്ണാനും ഉടുക്കാനും ഇല്ലാതെ മദീനയില്‍ നിന്നും ദൂരെ ദി ക്കുകളില്‍ നിന്നും സഹായത്തിനായി വന്ന എത്ര പട്ടിണിപാവങ്ങള്‍ ….. അവരുടെ സ്ഥിതിയോര്‍ത്ത് വേദനിച്ച അങ്ങയുടെ മനസ്സറിഞ്ഞ പ്രിയപ്പെട്ട സ്വഹാബാക്കള്‍ അഗതികള്‍ ക്ക് വേണ്ടി ആവുന്നതെല്ലാം ചെയ്തു കൊടുക്കുമ്പോള്‍ സന്തോഷം കൊണ്ട് റബ്ബിനെ സ്തുതിച്ച അങ്ങയുടെ വീട്ടില്‍ പലദിവസങ്ങളിലും അരപ്പട്ടിണിയും മുഴുപ്പട്ടിണയും ആയിരുന്നു എന്നു കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ നിറയുകയാണ്.

ഈന്തപ്പന യോലയില്‍ കിടന്നുറങ്ങിയ അങ്ങയുടെ ജീവിതത്തിലെ വിനയത്തിന്റെ പാഠങ്ങള്‍ ഞങ്ങള്‍ മറന്നിട്ടില്ല നബിയെ…..ഭക്ഷണം കിട്ടാതെ ഏങ്ങലടിച്ച് കരയുന്ന ഒട്ടകത്തിന്റെ അവാകാശത്തിന് വേണ്ടി ശബ്ദിച്ചും ഉറുമ്പ് കൂട്ടത്തെ കരിച്ചുകൊന്ന ശിഷ്യരോട് കോപിച്ചും പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ട് വന്നയാളെ ശകാരിച്ച് അവക്ക് മോചനം നല്‍കിയും മുണ്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിപ്പൂച്ചയുടെ ഉറക്കുണര്‍ത്താതെ ബാക്കി ഭാഗം മുറിച്ചെടുത്ത് നടന്നകന്നതും……. അങ്ങനെ വിശാലമായ അങ്ങയുടെ കാരുണ്യത്തിന് പാത്രമായ എത്ര ജീവജാലങ്ങള്‍ ……… അങ്ങയുടെ തിരുശരീരം സ്പര്‍ശിക്കാന്‍ അവസരം നഷ്ടപ്പെട്ടതു കാരണം തേങ്ങി കരഞ്ഞ ഈന്തപ്പനത്തടിയുടെ മിമ്പറിന്റെ തിരിച്ചറിവുപോലും അങ്ങയുടെ സമുദായത്തിലുള്ള ചിലര്‍ക്ക് ഇന്നു നഷ്ടപ്പെട്ടുകൊണ്ടിരി ക്കുകയാണ്…..

പുന്നാര നബിയേ….
വിശുദ്ധ ആദര്‍ശത്തിന്റെ നിലനില്‍പിന് വേണ്ടി ബദറ്, ഉഹ്ദ് തുടങ്ങി എത്ര രണഭൂമിയില്‍ അവിടുത്തെ ശിഷ്യര്‍ രക്തം ചിന്തി. ഉഹ്ദ് പോര്‍ക്കളത്തില്‍ വെച്ച് മുന്‍പല്ല് പൊട്ടിയും തലയില്‍ മുറിവേറ്റ് രക്തം ഒഴുകുകയും ചെയ്തപ്പോള്‍ ഓടി വന്ന് ശുശ്രൂഷിച്ച പൊന്നു മകള്‍ ഫാത്വിമ ബീവി(റ)യെ ഞങ്ങള്‍ എങ്ങനെ മറക്കും……?

രണഭൂമിയില്‍ പോലും ശത്രുക്കളോടു കാരുണ്യത്തോടെ മാത്രം പെരുമാറിയ അങ്ങയുടെ ചരിത്രത്തിലേക്ക് ബുഷുമാരും ഷാരോണുമാരുമൊക്ക കണ്ണും ഖല്‍ബും കൊടുത്തെങ്കില്‍ എന്നാശിച്ച് പോവുകയാണ്.

ഹബീബായ മലരേ……..
മദീനയിലെ അനുകൂലമായ അന്തരീക്ഷത്തില്‍ നിന്നും പടര്‍ന്ന് പന്തലിച്ച വിശുദ്ധ മതവും അത് മൂലമുണ്ടായ ലക്ഷകണക്കിന് അനുയായികളെയും കൊണ്ട് ‘മക്കാഫത്ഹി’ന്റെ അന്നു എല്ലാം ജയിച്ചടക്കിയ അങ്ങയുടെ മുമ്പില്‍ , അങ്ങയെ നേരത്തെ ആട്ടിയോടിച്ചവരും മര്‍ദ്ദിച്ചവരുമൊക്കെ പേടിച്ചരണ്ട് പ്രതികാരം കാത്ത് കഴിയുമ്പോള്‍ പുഞ്ചിരി തൂകികൊണ്ട് “ഇന്നു നിങ്ങള്‍ക്കുമേല്‍ പ്രതികാര നടപടി ഒന്നുമില്ല”എന്നു പറഞ്ഞ അങ്ങയുടെ വിശാല മനസ്സ് മറ്റാര്‍ക്കുമില്ല, തീര്‍ച്ചയാണ്.

പുണ്യ നബിയേ……..
23 വര്‍ഷത്തെ ജീവിതം കൊണ്ട് നിഷ്കപടരും നിഷ്കളങ്കരുമായ വലിയൊരു അനുയായി വൃന്ദത്തെ സൃഷ്ടിച്ച് കൊണ്ട് അവരുടെ മുമ്പില്‍ വെച്ച് തിരിച്ച് പോക്കിന്റെ സൂചന നല്‍കിയപ്പോള്‍ സങ്കടം കൊണ്ട് അവരുടെ കണ്ണുകള്‍ നിറയുമ്പോള്‍ ആ ഉത്തമ സമൂഹത്തെ കണ്‍കുളിര്‍ക്കെ കണ്ട അങ്ങ് എത്ര സന്തോഷിച്ചിരിക്കണം…

ഹബീബേ……..
ജനിച്ചത് കൊണ്ട് മരണം അങ്ങേക്കും നിര്‍ബന്ധമായി അല്ലെ…. പക്ഷേ, ആ രംഗം പറയാനും കേള്‍ക്കാനും എഴുതാനും അങ്ങയെ സ്നേഹിക്കുന്നവര്‍ക്ക് വിഷമമാണ്. അസ്റഈല്‍ (അ) അവിടുത്തെ ആത്മാവിനെ എത്ര മൃദുലമായിട്ടയിരുന്നു പിടിച്ചെടുത്തത്…. ആ മരണ വട്ടത്തിലും ഞങ്ങള്‍ക്ക് വേണ്ടി മനസ്സ് വേദനിച്ച അങ്ങയോട് ഞങ്ങള്‍ക്ക് എത്ര കടപ്പാടുണ്ട്….? പൌര്‍ണ്ണമിയെ വെല്ലുന്ന ആ സുന്ദര മുഖം കാണാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായില്ല. അതു കണ്ടവരാരും ആ സന്നിധിയില്‍ നിന്നും പോകാന്‍ കൂട്ടാക്കയതുമില്ല. എന്നാലും സ്വപ്ന ദര്‍ശനത്തിലൂടെ എത്ര മഹത്തുക്കള്‍ക്ക് ആ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ ചൊല്ലുന്ന സ്വലാത്തുക്കളും പാടുന്ന കീര്‍ത്തനങ്ങളുമൊക്കെ അതിന് നിമിത്തമാകട്ടെ എന്നു ഞങ്ങള്‍ ആശിക്കുകയാണ്.

ശഫീഉല്‍ വറാ……..
നാളെ ഹശ്റിന്റെ വേളയില്‍ മറ്റുള്ള അമ്പിയാക്കളെക്കെ കൈമലര്‍ത്തുമ്പോള്‍ ഹൌളുല്‍ കൌസര്‍ നല്‍കുന്ന, ശഫാഅത്തിനായി റബ്ബിങ്കല്‍ സുജൂദിലായി വീഴുന്ന അങ്ങയുടെ സ്നേഹവും പൊരുത്തവും മാത്രമാണ് ഞങ്ങള്‍ തേടുന്നത്. അതിനായി ഞങ്ങള്‍ തലമുറകളിലേക്ക് മദ്ഹിന്റെ വരികളും കീര്‍ത്തനങ്ങളും പകര്‍ന്നുകൊടുക്കും അതിനെ പുത്തനായി കാണുന്നവരേട് എന്നുമെന്നും ഞങ്ങള്‍ വൈര്യം പുലര്‍ത്തും. അവിടെത്തെ മദ്ഹിലായി ഞങ്ങളുടെ രാപ്പകലുകള്‍ സജീവമാക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. ഹബീബേ….. ആ പുണ്യ ശഫാഅത്തും ഹൌളുല്‍ കൌസറും ഞങ്ങള്‍ക്ക്.. 

صلي الله علي محمد .صلي الله عليه وسلم