07 April 2013

നിനവ്

വിതുമ്പും മനസിൻ കണ്ണീർ തുടക്കുവാൻ
കനവിൽ വരുമോയെൻ പുണ്യ റസൂലെ

അകതാരിൽ അലതല്ലും ആശയാണെന്നുടെ
തിരുഹബീബിൻ ചാരത്തെണയുവാൻ

വിതുമ്പും അധരവും തുടിക്കും ഹൃദയവും
അകതാരിൽ തുടികൊട്ടും തിരുനബി സ്നേഹവും

ആർദ്രമാമെൻ മിഴികളിൽ വിരുന്നായ് റസൂൽ
നിനവിലും കനവിലും വരുന്നതെന്നാ!

കാരുണ്യവാരിധിയാം പ്രപഞ്ച നാഥാ നീയെന്‍
പാപങ്ങളഖിലവും പൊറുത്തീടണെ

ഒഴുകുമാശ്രുകണങ്ങളിൽ കഴുകട്ടെ ഞാനെന്റെ 
നയനങ്ങൾ ചെയ്തുള്ള പാപഭാരം

മനം വൃഥാ ആശിച്ചു പോകയാണിപ്പോഴും ഞാൻ
തിരുഹബീബിൽ കാലത്ത് ജനിച്ചിരുന്നെങ്കിൽ!!

നിദ്രാ വിഹീനമാം രാവുകൾ പകരട്ടെ
സത്യ പ്രവാചകർ തന്‍ സ്നേഹ പ്രപഞ്ചം

ചേർത്തിടണെ തിരുനബി സ്നേഹത്തെ റബ്ബെ നീ
എന്‍ സിരകളിൽ ഒഴുകുന്ന ചുടു രക്തത്തിലും

ഏകണേ വിധി എന്നിൽ റൌള കാണാന്‍
മരണത്തിൻ വിളിക്കുത്തരം ചെയ്യും മുമ്പെ

ചൊരിയു നീ നബിയോരിൽ സ്വലാത്തും സലാമും 
വന്ദ്യർ സഹബോരിലും തിരു കുടുംബത്തിലും

ചേർക്ക് നാഥാ അവർക്കൊപ്പം പാപിയാമെന്നെയും
റബ്ബെ നിൻ സ്വർഗ്ഗ പൂങ്കാവനത്തിൽ!!!

صلي الله علي محمد .صلي الله عليه وسلم


കനവിലും നിനവിലും തിരുനബിയുടെ ആഗമനം പ്രതീക്ഷി ക്കുന്നവരും ആഗ്രഹിക്കുന്നവരുമാണ് പ്രവാചക പ്രേമികൾ. പ്രവാചക തിരു സവിധത്തിൽ അണയാൻ അകതാരിൽ അതിയായ മോഹമാണവര്‍ക്ക് . മരണത്തിനു മുമ്പ് തിരു നബി സന്നിധിൽ എത്താന്‍ അല്ലാഹുവിനോട് സദാസമയവും പ്രാർത്ഥിക്കുന്നവരുമാണവർ. ഈ കവിതയുടെ പ്രമേയവും ഇത് തന്നെ. 

രചന: അബൂഹനീഫ്, സൈനുദ്ദീൻ.

നബിയേ സലാം

ലോകത്തിലേറ്റമുത്തമരാം പ്രവാചകരേ സലാം
കാരുണ്യ സാഗര സമുച്ചയ സാന്ദ്രമേ...
അങ്ങയാല്‍ വര്‍ഷിക്കും സ്നേഹോജ്ജ്വല
പ്രഭാപൂരങ്ങള്‍
പ്രസരിക്കുമിന്നുമെന്നും ലോകൈക
ജീവജാലങ്ങളിലായ്‌
സാദരം സലാം മൊഴിയുമങ്ങേക്കായ്
സമുദ്രാകാശ ഭൂതല ജാലങ്ങള്‍
ആയിരത്തി നാനൂറ് വത്സരമപ്പുറം
അജ്ഞതയില്‍ അന്തര്‍ലയിച്ചൊരറേബ്യ-‌
നിവാസികളിലായ്‌
ജ്ഞാനസ്ത്രോതസ്സ് വര്‍ഷിച്ച ഉല്‍കൃഷ്ട 
പ്രബോധകാ
പ്രപഞ്ച സൃഷ്ടിക്ക് ഹേതുവാം
കാരുണ്യ കേതാര രത്നമേ....
പാവങ്ങള്‍ വാഴും ഗേഹങ്ങളില്‍
സ്നേഹ സൂനമായ്‌
പരിമളം പരത്തിയ ശ്രേഷ്ടരെ...
അന്നൊരു കാലത്തിലറേബ്യന്‍ജനതയില്‍
ആചാരമായവര്‍ചെയ്തു പോന്നുപോല്‍
പെണ്മക്കളായ് പിറന്ന് പോകയാലവര്‍
ജീവനാല്‍ കുഴിച്ചിട്ട്
കൊല ചെയ്തു പോന്നുപോയ്‌
ആ ഇളംമക്കള്‍ തന്‍ജീവന്‍-
തുടിപ്പുകള്‍ മീട്ടിയ രോദനം,
അഹോ കഷ്ടമിതെത്ര നിഷ്ഠൂരം
അജ്ഞതയിലമര്‍ന്നവര്‍ ചെയ്തൊരു തെറ്റുകള്‍
തിരുത്തി നേര്‍വഴി കാട്ടിയ മാനവാ
അടിമത്വ വാഴ്ച്ചകളെല്ലാം നിലച്ചുപോയ്‌
ഈ മഹദ്‌ വ്യക്തി തന്‍ കര്‍മ്മത്തിനധീനമായ്‌
നാരീ ജനങ്ങള്‍ക്കേറ്റം പവിത്രത നല്‍കിയ മന്നവാ...
സാദരം സലാം മൊഴിയുമങ്ങേക്കായ്
സമുദ്രാകാശ ഭൂതല ജാലങ്ങള്‍

ചെയ്തികളെല്ലാമരോചകമായി
ഭവിച്ചൊരറേബ്യാപ്രമുഖരവ-
രാവര്‍ത്തിച്ചന്ന് പറഞ്ഞ്‌പോയ്‌,
രാജ്യാധികാരമതെല്ലാതെന്തു-
വേണമെന്നരുളുക സോദരാ....
സൂര്യ ചന്ദ്രാതികളെയെന്‍ 
കരങ്ങളിലേകിയാലും
വ്യതിചലിക്കില്ല ഞാനെന്‍‌
ആദര്‍ശത്തില്‍ നിന്നൊരണുകിടയും
പ്രപഞ്ച സൃഷ്ടിക്ക് ഹേതുവാം
സാദരം സലാം മോഴിയുമങ്ങേക്കായ്
സമുദ്രാകാശ ഭൂതലജാലങ്ങള്‍

യുദ്ധത്തില്‍ ബന്ദികളാക്കിയവരാല്‍
നിരക്ഷരരെ സാക്ഷരരാക്കിയ ഗുരുവര്യരെ
അനാഥകള്‍ക്കാശാകിരണമായ നാഥരെ
അനുദിനമുള്ളൊരു വരുമാനമെല്ലാ-
മശരണരര്‍ക്കായ് പകുത്തൊരു ധര്‍മ്മിഷ്ഠരെ
ഇരുദിക്കിലായ്‌ ചന്ദ്രനെ പിളര്‍ത്തി
അത്ഭുതം കാട്ടിയ ദിവ്യരെ!
അതിഥികളായുള്ള ക്രൈസ്തവ
പഥികര്‍ക്കാരാധാനക്കായ്‌
പള്ളിതുറന്നൊരു മഹോത്തരെ
വരള്‍ച്ചയാല്‍വരണ്ടൊരു ഭുവിനെ
പെയ്തു തിമിര്‍ക്കും പേമാരിയാല്‍
പുളകിതമാക്കിയ മഹോന്നതരെ
അംഗുലത്താല്‍ പ്രവഹിക്കും നീര്‍ജലത്താല്‍ ,
യോദ്ധാക്കള്‍ തന്‍ ദാഹം ശമിപ്പിച്ച നായകാ...
സാദരം സലാം മോഴിയുമങ്ങേക്കായ്
സമുദ്രാകാശ ഭൂതലജാലങ്ങള്‍

അങ്ങയെ വാഴ്ത്തും പ്രകീര്‍ത്തനങ്ങള്‍
ചോല്ലിതീര്‍ക്കുവാന്‍ കോടിജന്‍മങ്ങ
ളസാദ്ധ്യമാം രൂപേണയായ്
ആലേഖനംചെയ്തൊരു നാഥന്‍ തന്‍
വൈഭവമെത്രയോ മഹത്തരം.!

صلي الله علي محمد .صلي الله عليه وسلم

06 April 2013

നബിﷺ സ്വഭാവഗുണങ്ങള്‍

ബിﷺ സ്വഭാവഗുണങ്ങള്‍
  • ഒന്നിനേയും ആക്ഷേപിക്കില്ലായിരുന്നു.
  • ഭക്ഷണത്തെ ആക്ഷേപിക്കില്ല, ഇഷ്ടപ്പെട്ടെങ്കില്‍ കഴിക്കും, ഇല്ലെങ്കില്‍ കഴിക്കില്ല.
  • കാണുന്നവരോട് അങ്ങോട്ട്‌ സലാം ചൊല്ലുമായിരുന്നു.
  • ദാരിദ്രരോടൊത്ത് ഇരിക്കുമായിരുന്നു.
  • ജനങ്ങളില്‍ ഏറ്റവും ഔദാര്യവാനായിരുന്നു.
  • ജനങ്ങളില്‍ ഏറ്റവും ധീരതയുള്ളവനായിരുന്നു.
  • ഏതെങ്കിലും കാര്യത്തോട് അനിഷ്ടം തോന്നിയാല്‍ അതു മുഖത്ത്‌ പ്രകടമായിരുന്നു.
  • കളവിനെ വെറുത്തിരുന്നു.
  • കുറഞ്ഞതാണെങ്കിലും നിത്യമായി ചെയ്യുന്ന അമലായിരുന്നു ഇഷ്ടം.
  • ഉറങ്ങാനുദ്ദേശിച്ചാല്‍ വലതു കവിളിനോട് വലതു കൈ ചേര്‍ത്ത് വെച്ചായിരുന്നു കിടന്നിരുന്നത്. ( വലത്തോട്ട് ചെരിഞ്ഞു കിടന്ന് )
  • സന്തോഷമുള്ള കാര്യം അറിഞ്ഞാല്‍ അല്ലാഹുവിനു നന്ദിയോടെ സുജൂദ്‌ ചെയ്യും.
  • ശുദ്ധീകരണത്തിലും ചെരിപ്പ്‌ ധരിക്കുമ്പോഴും മുടി ചീകുമ്പോഴും മറ്റെല്ലാ കാര്യങ്ങളിലും വലതിനെ മുന്തിക്കുമായിരുന്നു.
  • സദാ അല്ലാഹുവിനെ സ്മരിക്കുന്നവരായിരുന്നു.
  • തിങ്കളാഴ്ചകളിലും വ്യാഴാഴ്‌ചകളിലും നോമ്പ് പതിവാക്കുന്നവരായിരുന്നു.
صلي الله علي محمد .صلي الله عليه وسلم